നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടം; റണ്‍വേ അടച്ചു, സര്‍വ്വീസുകള്‍ രണ്ട് മണിക്കൂര്‍ തടസപ്പെടും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ താല്‍ക്കാലികമായി അടച്ചു. രണ്ടു മണിക്കൂര്‍ നേരത്തേക്ക് വിമാന സര്‍വീസുകള്‍ തടസപ്പെടുമെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരം.

കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. ഒരാള്‍ക്കു പരുക്കേറ്റു. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഹെലികോപ്റ്റര്‍ റണ്‍വേയില്‍നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഹെലികോപ്റ്റര്‍ ഇവിടെനിന്നു മാറ്റി സുരക്ഷാ പരിശോധനയും പൂര്‍ത്തിയായ ശേഷമേ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കൂ.

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റണ്‍വേയുടെ വശങ്ങളില്‍ ഉരസിയാണ് അപകടമുണ്ടായതെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.