'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

അടിയന്തരാവസ്ഥ പഠനം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ഇതാദ്യമായാണ് എന്‍സിഇആര്‍ടി സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരവാസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും ഇത് ജനാധിപത്യത്തിന്റെ പ്രധാന വെല്ലുവിളിയായെന്നും പാഠപുസ്‌കത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തുന്നതായി എന്‍സിഇആര്‍ടി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാഠഭാഗത്തില്‍ പറയുന്നു. പണപ്പെരുപ്പം, സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവ അക്കാലത്ത് ചര്‍ച്ചയായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നുമാണ് പാഠപുസ്തകത്തിലുള്ളത്.

Read more

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ സോഷ്യലിസ്റ്റ് ചിന്തകന്‍ ജയപ്രകാശ് നാരായണന്‍ വഹിച്ച പങ്കും പാഠപുസ്‌കത്തില്‍ വിശദമാക്കിയിട്ടുണ്ട്. 77ന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തി പ്രദര്‍ശിപ്പിച്ചുവെന്നും ആ സര്‍ക്കാരിനെ താഴെയിറക്കിയെന്നും പാഠഭാഗത്തിലുണ്ട്. അടിയന്തരാവസ്ഥ പാഠപുസ്‌കത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.