ദേശീയപാത ടാറിംഗ് വിവാദം; എ.എം ആരിഫിന് എതിരെ നീക്കം ശക്തമാക്കി സുധാകരപക്ഷം

ദേശീയപാത അരൂർ- ചേർത്തല റീച്ചിലെ പുനർനിർമ്മാണ വിവാദത്തിൽ എ.എം ആരിഫിനെതിരെ നീക്കം കടുപ്പിച്ച് ജി. സുധാകരപക്ഷം. നേരത്തെ അന്വേഷിച്ച് തള്ളിയ പരാതി വീണ്ടും ഉയർത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിന് പരാതി നൽകുമെന്നാണ് സൂചന. സുധാകര വിരുദ്ധ ചേരിയും തള്ളിയതോടെ പാർട്ടിയിൽ എ.എം ആരിഫ് എം.പി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ജി സുധാകരന്‍റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്‍റെ വാദം. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനം ആരിഫ് നടത്തിയെന്നും, സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എൽഡിഎഫ് സർക്കാരിന്‍റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്‍റെ നടപടിയെന്നും പ്രതിപക്ഷത്തിന് അടിക്കാൻ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടേറിയറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ്  സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിലും സമ്മർദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം.

തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്കൊപ്പം പാർട്ടി അനുമതിയില്ലാതെ പോസ്റ്റർ പ്രദർശിപ്പിച്ചതും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്പലപ്പുഴയിൽ ജി.സുധാകരനും എച്ച് സലാമും ഒന്നിച്ചുള്ള പോസ്റ്റർ നശിപ്പിച്ച് അതിന് മുകളിൽ ആരിഫിന്‍റെ ചിത്രം പതിപ്പിച്ചത് വിവാദമായിരുന്നു. പാർട്ടി അനുമതിയില്ലാതെ പോസ്റ്റർ അടിച്ചത് തെറ്റായ പ്രവണത ആണെന്ന് ജില്ലാ അവലോകന റിപ്പോർട്ടിലുമുണ്ട്.

ഇതെല്ലാം നേതൃത്വത്തെ ധരിപ്പിക്കാനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം. വരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഈ വിഷയങ്ങൾ ഉന്നയിക്കും. സർക്കാർ വകുപ്പിലെ ക്രമക്കേടിൽ പരാതി ഉന്നയിക്കുമ്പോൾ പാർട്ടിയുമായി ആലോചിക്കണം എന്ന കാര്യത്തിൽ ഭൂരിഭാഗം നേതാക്കൾക്കും എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുക എന്നതും ശ്രദ്ധേയമാണ്.

മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ ഉന്നം വെച്ചുള്ളതായിരുന്നു ദേശീയപാത പുനർനിർമ്മാണ ക്രമക്കേടിലെ ആരിഫ് എം. പിയുടെ കത്ത്. എന്നാൽ ആലപ്പുഴയിലെ സി.പി.എം നേതൃത്വം പരസ്യമായി രംഗത്ത് എത്തിയതോടെ ഈ നീക്കം ആരിഫിന് തിരിച്ചടിയായി. ജില്ലാ സെക്രട്ടറി ആർ. നാസറും മന്ത്രി സജി ചെറിയാനും ആരിഫിനെതിരെ രംഗത്ത് എത്തിയിരുന്നു. പാർട്ടിയിൽ ഒറ്റപ്പെട്ട ആരിഫ് എം.പിക്കെതിരെ നീക്കം കടുപ്പിക്കുകയാണ് സുധാകരപക്ഷം.