ദേശീയപാത വിവാദം; ആരിഫിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം, പാർട്ടിയോട് ആലോചിച്ചില്ല

അരൂർ- ചേർത്തല ദേശീയപാത ടാറിംഗ് വിവാദത്തിൽ എ.എം ആരിഫ് എം.പിയെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് വലിയ വിവാദമയപ്പോൾ പാർട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നെന്നുമായിരുന്നു ആരിഫ് പറഞ്ഞത്. എന്നാൽ പരാതിയെക്കുറിച്ച് തന്നോട് സംസാരിച്ചില്ലെന്നും നാസർ പറഞ്ഞു.

വിജിലൻസ് അന്വേഷണത്തിൻറെ ആവശ്യമില്ലെന്നും പരാതി അന്വേഷിച്ച് തള്ളിയതെന്നും നാസർ പറഞ്ഞു. അതേസമയം, ദേശീയ പാത നിർമാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യമെന്നും നാട്ടുകാരുടെ കാര്യമാണ് താൻ പരാതിയായി ഉന്നയിച്ചതെന്നും എ.എം ആരിഫ് എം.പി പറഞ്ഞു.

പി.ഡബ്ള്യു.ഡി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തനിക്ക് നൽകിയിരുന്നില്ല. തൻറെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും എ.എം ആരിഫ് വ്യക്തമാക്കി.

റോഡ് നിർമ്മാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന മന്ത്രി സജി ചെറിയാൻറെ പ്രതികരണത്തിന് മറുപടിയായാണ് ആരിഫിൻറെ വിശദീകരണം.