നാർക്കോട്ടിക് ജിഹാദ്; അമിതാവേശം വേണ്ട: ബി.ജെ.പി സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം

പാലാ ബിഷപ്പ് തുടങ്ങിവെച്ച വിവാദ പരാമർശങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.  ശബരിമല വിഷയം പോലെ മുന്നില്‍ നിന്ന് നയിക്കാനുള്ള അനുകൂല സാഹചര്യമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻറെ വിലയിരുത്തൽ. ‘നാർക്കോട്ടിക് ജിഹാദ്’  ബി.ജെ.പിയുടെ അജണ്ടയാണെന്ന രീതിയിലുള്ള വരുത്തിത്തീര്‍ക്കലിന് വഴി തുറക്കാതിരിക്കാന്‍, പിന്തുണ മതിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി കോര്‍ ടീം അംഗങ്ങള്‍ മാത്രം ഔദ്യോഗികമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയാല്‍ മതിയെന്നാണ് കര്‍ശന നിര്‍ദേശം.

ജിഹാദ് ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ കിട്ടിയ അവസരമാണെന്ന് കരുതുമ്പോഴും അമിത ആവേശം വേണ്ടെന്ന് നിർദേശിക്കുന്നു. ഇപ്പോള്‍ മുന്നിട്ടിറങ്ങിയാല്‍ ബിഷപ്പ് ഉന്നയിച്ച വിഷയത്തിനു പിന്നില്‍ ബി.ജെ.പി. ആണെന്ന രാഷ്ട്രീയ ആരോപണം ഉയരും. അതിനാല്‍ ക്രൈസ്തവ സഭാ നേതൃത്വത്തിന് പാര്‍ട്ടി നേതൃത്വം നേരിട്ടുള്ള പിന്തുണ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അതുകൊണ്ടു തന്നെ വിവാദ പരാമര്‍ശം സമുദായങ്ങളിലുണ്ടാക്കിയ അസ്വാരസ്യം പരിഹരിക്കാനും ബി.ജെ.പി. മുന്നിട്ടിറങ്ങില്ല.

Read more

ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനാണ് നിയമനിര്‍മ്മാണത്തിലൂടെ ജിഹാദ് പ്രശ്‌നം പരിഹരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം തീവ്ര നിലപാട് വേണ്ട. ലൗ ജിഹാദ് വിഷയത്തില്‍ അനുകൂല നിലപാടുള്ള ചില ക്രൈസ്തവ സഭാ പുരോഹിതരുമായയി തിരഞ്ഞെടുപ്പിന് മുമ്പേ ആര്‍.എസ്.എസ്. ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇപ്പോഴത്തെ അനുകൂല സാഹചര്യത്തില്‍ ഈ ആശയവിനിമയം തുടരാനുള്ള നടപടികള്‍ ഒരുവശത്ത് നടക്കുകയാണ്.