സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരെ സമസ്ത; ' ക്രിസംഘി രസായനം സേവിക്കുന്ന ' കാസ' ഓരിയിടുന്നു; മതവാദം ഉയര്‍ത്തി നാസര്‍ ഫൈസി

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സമസ്ത. ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം മാത്രം അവധി നല്‍കുന്നത് വിവേചനപരമാണെന്ന് സമസ്ത് യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഫൈസി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മത വിവേചനത്തോട് മൗനമാവാനാവില്ല.

ആഘോഷ ദിനങ്ങളില്‍ സ്‌കൂളുകളില്‍ അവധി നല്‍കുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി.പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടും പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ പോലും കൂടുതല്‍ ഇതുവരേ ലഭിച്ചിട്ടില്ല.

ആഘോഷത്തിന്റെ പേരില്‍ മത ചടങ്ങുകള്‍ തന്നെ സ്‌കൂളുകളില്‍ നടത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇത് ചൂണ്ടിക്കാണിമ്പോള്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകര്‍ തന്നെ. ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ?.
അധികം ജോലി സാധ്യത ഇല്ലാത്ത സംസ്‌കൃത ഭാഷക്ക് ഇ.ടി.മുഹമ്മദ് ബഷീര്‍ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ സര്‍വ്വകലാശാല അനുവദിച്ചു. ഒരു അപശബ്ദവും ഉണ്ടായില്ല. എന്നാല്‍ അറബി ഭാഷക്കോ?

28 രാഷ്ട്രങ്ങളിലെ മാതൃ ഭാഷ,128 കോടി ജനതയുടെ മത ഭാഷ, യു.എന്‍ അംഗീകൃത ഭാഷ യുനെസ്‌കോ അംഗീകൃത ഭാഷ ,വിദേശത്തും സ്വദേശത്തും മതവിവേചനമില്ലാതെ ഏറെ തൊഴില്‍ സാധ്യതയുള്ള ഭാഷ അത് അറബിയാണ്. അറബി സര്‍വ്വകലാശാല എന്ന സ്വപ്നവും വാഗ്ദാനവും എന്ത് കൊണ്ട് യാഥാര്‍ത്ഥ്യമാകുന്നില്ല. മുസ്ലിം ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ ഇസ്ലാമോഫിബിയ വര്‍ക്കൗട്ടാവുകയാണ്.
മുസ്ലിംകള്‍ക്കാണ് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നതെന്ന് ആരോപണം ഉയരുന്നു.അടുത്ത കാലത്തായ് സമുദായത്തിന് സര്‍ക്കാറുകളില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ഏതെന്ന് ഈ അപര വിദ്വേഷികള്‍ പറയണം.

സാമുദായിക സംവരണം പല വഴികളിലായി അരിഞ്ഞിട്ടു. വഖഫ് വിഷയം, പാഠ്യപദ്ധതി ചട്ടക്കൂട്, ഒരു ക്രിമിനലിന്റെ കലക്ട്രേറ്റ് പദവി…. തുടങ്ങിയ ഏത് വിഷയത്തിലും അവകാശങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ തിരിച്ചേല്‍പ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. പത്രപ്രവര്‍ത്തകനെ കൊന്ന കൊലയാളിക്ക് കലക്ടര്‍ പദവി നല്‍കരുതെന്ന് മുസ്ലിം സംഘടന മാത്രമല്ല ആവശ്യപ്പെട്ടത് പത്രപ്രവര്‍ത്തക യൂണിയന്‍ കൂടിയാണ്. ഇതൊക്കെ നിരത്തിയാണ് സങ്കിക്കഷായം കുടിച്ച ‘നിരീക്ഷകരും ‘ ക്രിസംഘി രസായനം സേവിക്കുന്ന ‘ കാസ’കരും മനുഷ്യദൈവപൂജകാരായ നാസ്തിക ജബ്രകളും വെറുപ്പ് സൃഷ്ടിക്കുന്ന മാമാ മാധ്യമങ്ങളും ഒന്നിച്ച് ഓരിയിടുന്നത് ഓ താലിബാന്‍ ഭരണം നടത്തുന്നേന്ന്.

മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും മറ്റെന്തിനേക്കാളും കാത്തു വെച്ചു കൊണ്ട് തന്നെ അവകാശ സംരക്ഷണത്തിനും അഭിമാന ജീവിതത്തിനും നാം തല ഉയര്‍ത്തി പറഞ്ഞു കൊണ്ടേ ഇരിക്കും. ‘ ആകാശം ഇടിഞ്ഞു വീഴുമ്പോള്‍ പുറംകാല് കൊണ്ട് തട്ടുക, കൊടുങ്കാറ്റ് ആഞ്ഞ് വീശുമ്പോഴും വിളക്ക് കൊളുത്തുക’

നാസര്‍ ഫൈസി കൂടത്തായി