എ.കെ.ജി സെന്ററില്‍ ഉണ്ടായത് നാനോ ഭീകരാക്രമണം; പൊലീസ് നിഷ്‌ക്രിയമെന്ന് പ്രതിപക്ഷം, അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി

എകെജി സെന്ററിലുണ്ടായ ആക്രമണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിലുള്ള ചര്‍ച്ച ആരംഭിച്ചു. പിസി വിഷ്ണുനാഥാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. എ.കെ.ജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണോയെന്ന് പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് ചോദിച്ചു.

മൂന്നു കല്ലുകള്‍ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണമാണ് എകെജി സെന്റ്‌റില്‍ നടന്നതെന്ന് പി സി വിഷ്ണുനാഥ് പരിഹസിച്ചു. ആക്രമണമുണ്ടായ സമയത്ത് പൊലീസുകാരെ മാറ്റിയെന്ന് സംശയമുണ്ട്. പൊലീസ് നിഷ്‌ക്രിയമായിരുന്നു. മാത്രമല്ല സംഭവം അപകടരമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്‌കൂട്ടറില്‍ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാന്‍ വയര്‍ലസ് പോലും ഉപയോഗിച്ചില്ല. സിസിടിവി പരിശോധിക്കാന്‍ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്കാണ്. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു.കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോഴോ എന്ത് ചെയ്തു? എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്നുള്ള വിവരം ഇപി ജയരാജന് എവിടെ നിന്നാണ് വിവരം കിട്ടിയത് .ഇപിയെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും പി സി വിഷ്ണുനാഥ് സഭയില്‍ ചോദിച്ചു.

കോട്ടയത്ത് ഡി.സി.സി ഓഫിസ് ആക്രമിച്ചരെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്നും എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് വന്നതിന് ശേഷം അഞ്ചുപേര്‍ അറസ്റ്റിലായെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. 2 മണിക്കൂറാണ് ചര്‍ച്ച. മുഖ്യമന്ത്രി ചര്‍ച്ചക്ക് മറുപടി പറയും.