യേശുദേവനെ അവഹേളിക്കാനുള്ള നാദിർഷായുടെ കുടില നീക്കം അപലപനീയം: തുഷാർ വെള്ളാപ്പള്ളി

സംവിധായകൻ നാദിർഷായുടെ സിനിമകൾ ക്രൈസ്തവ വിരുദ്ധമാണെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ‘ഈശോ’, ‘കേശു ഈ വീടിൻ്റെ നാഥൻ’, എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ഇവ നിരോധിക്കാൻ സർക്കാർ ഇടപെടണമെന്നും തുഷാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സമാധാനത്തിന്റെ വക്താവായി ലോകം മുഴുവൻ അംഗീകരിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന രീതിയിലുള്ള സംവിധായകന്റെ കുടില നീക്കം തീർത്തും അപലപനീയമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ക്രൈസ്തവ സഭ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയാത്തതാണ്. ക്രൈസ്തവ മൂല്യങ്ങളെ ആർക്കും വിസ്മരിക്കാൻ സാധിക്കില്ല. യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകൾ ഈ സമൂഹം ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിനിമയ്ക്ക് അത്തരം പേര് നൽകിയതെന്ന് സംശയിക്കുന്നതായും തുഷാർ വെള്ളാപ്പള്ളിപ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം നീക്കം സമൂഹത്തിൽ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ മതവൈരം സൃഷ്ടിച്ചു മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ ചെറുത്തുതോൽപ്പിക്കാൻ ബിഡിജെഎസ് മുൻപന്തിയിൽ ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു.

വിശ്വാസികളെ അവഹേളിക്കുന്ന സിനമികൾക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകുമെന്നും തുഷാർ കൂട്ടിച്ചേർത്തു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കുവാനുള്ള ശക്തമായ പ്രവർത്തനങ്ങൾ ബി.ഡി.ജെ.എസ് സംഘടിപ്പിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.

നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോൺഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ‘ഈശോ’, ദിലീപ് നാകനായ ‘കേശു ഈ വീടിന്‍റെ ഐശ്വര്യം’ എന്നീ സിനിമകളുടെ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. ‘ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പേരുകൾ. നാദിർഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.