ബാങ്കുകള്‍ കൂട്ടത്തോടെ പൊളിയുന്നതിന് ഇടവരുത്തും; കേരള ബാങ്കില്‍ നിന്നും കരിവന്നൂരിന് പണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് നബാര്‍ഡ്

ബാങ്കുകള്‍ കൂട്ടത്തോടെ പൊളിയുന്നതിന് ഇടവരുത്തുമെന്നും അതിനാല്‍, കേരള ബാങ്കില്‍ നിന്നും കരിവന്നൂരിന് പണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വിലക്കി നബാര്‍ഡ്. കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഈ നീക്കം മുന്‍കൂട്ടിക്കണ്ടാണ് നബാര്‍ഡ് ഇന്നലെ അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നു.

ഇന്നലെ കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടു. കരുവന്നൂരിന് പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഗോവിന്ദനെ അറിയിച്ചു.

ഇതോടെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ പാക്കേജിന് രൂപം നല്‍കാന്‍ ആലോചന ആരംഭിച്ചിട്ടുണ്ട്.ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഒക്ടോബര്‍ മൂന്നിന് മന്ത്രി വി.എന്‍. വാസവന്‍ യോഗം വിളിച്ചു. ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ്-ഭരണസമിതി അംഗങ്ങള്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുക. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഇടപെടലിനെക്കുറിച്ച് ആലോചിക്കാന്‍ ഒക്ടോബര്‍ നാലിന് മുഴുവന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.