സർക്കാരിനെ വിമർശിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പ്രതിസന്ധിയിലെ സർക്കാർ നടപടികളെ വിമർശിച്ചാണ് പോസ്റ്റ്. വിവരാവകാശത്തിന്റെ കാലത്ത് സമൂഹ്യ മാധ്യമങ്ങളിൽ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്നവും ഇല്ലെന്ന് എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് കുറുപ്പിൽ ചർച്ച പുരോഗമിക്കവെയാണ് എൻ പ്രശാന്തിന്റെ പ്രതികരണം.
സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെയ്ക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ബുദ്ധിമുട്ടാണ്. കൊളോണിയൽ ഹാങ്ങോവർ മാറാത്തവർക്കും രാജഭരണ വൈബ്സ് കൊണ്ട് നടക്കുന്നവർക്കും പ്രശ്നപരിഹാരമല്ല. ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം എന്നും എൻ പ്രശാന്ത് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിവരാവകാശത്തിന്റെ കാലത്ത് ഫേസ്ബുക്കിൽ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്നവും ഇല്ല- ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും ഈ കൊച്ചു കേരളത്തിൽ തൽക്കാലം ഇല്ല. അതായത്, IAS കാരും, ഡോക്ടറും, എഞ്ചിനീയറും, ടീച്ചറും – ആരും തന്നെ സീക്രറ്റ് സർവ്വീസിലല്ല, പബ്ലിക് സർവ്വീസിലാണ്.
സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്. ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളും ഉള്ള സാധാരണക്കാരാണിവർ.
കൊളോണിയൽ ഹാങ്ങോവർ മാറാത്തവർക്കും രാജഭരണ വൈബ്സ് കൊണ്ട് നടക്കുന്നവർക്കും പ്രശ്നപരിഹാരമല്ല, ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം. തുറന്ന് പറച്ചിലും പൊതു ചർച്ചയും ജനാധിപത്യത്തിൽ സാധാരണയാണ് എന്ന സത്യം ‘പ്രബുദ്ധ’ കേരളം മനസ്സിലാക്കിയാൽ നന്ന്.