സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും നിന്നുപോകുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. സ്വന്തം തറവാട്ട് കാര്യമായിട്ടല്ല ധനകാര്യത്തെ കാണുന്നതെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ചെക്ക് പോലും മാറാൻ കഴിയുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചര്‍ച്ചക്കിടെ ആരോപിച്ചത്. എന്നാൽ ധനകാര്യ മന്ത്രിയായതുകൊണ്ട് തന്‍റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ കാണുന്നതെന്ന ചോദ്യത്തോടെയാണ് ധനമന്ത്രി മറുപടി തുടങ്ങിയത്. നികുതിയേതര വരുമാനങ്ങള്‍ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്മെന്‍റ് ഞങ്ങൾ നടത്തുന്നുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കേരളത്തിൽ ഇത് പോലെ ഒരു ഓണം മുമ്പ് ഉണ്ടായിട്ടില്ലെന്നും കേരളത്തിൽ പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും നിന്നുപോകുന്നില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏതെങ്കിലും കോൺട്രാക്ടർക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോൾ ഉണ്ടോ? കോൺട്രാക്ടർമാർക്ക് പണം നൽകുന്നതിന് തടസമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പണം നൽകുന്നില്ല എന്നാണ് ആക്ഷേപം. പണം നൽകുന്നതിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാനങ്ങളുടെ പണം കൊടുത്തിരിക്കും. അതിൽ യു.ഡി.എഫിന് വിഷമം വേണ്ടെന്നും ധനമന്ത്രി പറഞ്ഞു.







