കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന എല്ലാ നിലപാടുകളും സര്‍ക്കാര്‍ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റെന്ന് എം വി ഗോവിന്ദന്‍; നിലവില്‍ മോദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് പരിമിതികളുണ്ട്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന എല്ലാ നിലപാടുകളും സംസ്ഥാന സര്‍ക്കാര്‍ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ ഭരണകൂട വ്യവസ്ഥയുടെ ഭാഗമായ ഗവണ്‍മെന്റ് എന്ന നിലയില്‍ നടപ്പിലാക്കുന്നതില്‍ വ്യത്യാസമുണ്ടാകാമെന്നാണ് എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

1957-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ചൂണ്ടിക്കാട്ടിയതുപോലെ, കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ഒരു സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് ഭരണപരമായ വലിയ പരിമിതികളുണ്ട്. നിലവില്‍ നരേന്ദ്ര മോദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നായതിനാല്‍, ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന എല്ലാ രാഷ്ട്രീയ നിലപാടുകളും അതേപടി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പരിമിതികള്‍ നിലനില്‍ക്കുമ്പോഴും ജനങ്ങളെ സേവിക്കാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കാര്‍ഷിക ഭൂപരിഷ്‌കരണ ഭേദഗതിയിലൂടെ ജന്മിത്വം അവസാനിപ്പിച്ചതും ഫലപ്രദമായ ഇടതുപക്ഷ ബദല്‍ മുന്നോട്ട് വെക്കുന്നതും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയതിന് ഉദാഹരണങ്ങളാണെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ഗവണ്‍മെന്റ് എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും അതേപോലെ നടപ്പിലാക്കുന്ന സംവിധാനമാണെന്ന് കരുതരുതെന്നും ആഭ്യന്തര വകുപ്പിലടക്കം യാതൊരുവിധ പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.