ലോ കോളജിലെ എസ് എഫ് ഐ സമരത്തെ തള്ളി എം വി ഗോവിന്ദന്‍

തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ സമരത്തെ തള്ളി എം വി ഗോവിന്ദന്‍. ഇത്തരം സമരരീതിയോട് യാതൊരു യോജിപ്പുമില്ലന്നും സി പി എം സംസഥാന സെക്രട്ടറി വ്യക്തമാക്കി. സമരം ചെയ്യേണ്ടത് ജനാധിപത്യപരമായിട്ടാണെന്നും എന്താണ് സംഭവിച്ചതെന്ന് എസ് എഫ് ഐക്കാരോട് ചോദിച്ച് മനസിലാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പത്ത് മണിക്കൂര്‍ നേരമാണ് അധ്യാപകരെ ബന്ദിയാക്കി എസ് എഫ് ഐ തിരുവനന്തപുരം ലോ കോളജില്‍ ആക്രമം നടത്തിയത്. ആക്രമത്തില്‍അസിസ്റ്റന്റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്‌ഐ ഉപരോധം നടത്തിയത്.

ചൊവ്വാഴ്ച രാത്രി കെ എസ് യുവിന്റെ കൊടികൂട്ടിയടിട്ട് കത്തിച്ച സംഭവത്തില്‍ 24 എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിതച്ചായിരുന്നു സമരം, അര്‍ധരാത്രിവരെ അധ്യാപകരെ എസ് എഫ് ഐക്കാര്‍ ഉപരോധിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അധ്യാപകരെ എസ് എഫ് ഐക്കാര്‍ അനുവദിച്ചില്ലന്നും പുറത്ത് നിന്നെത്തിയ എസ് എഫ് ഐക്കാരും ഉപരോധത്തില്‍ പങ്കാളികളായെന്നും അധ്യാപകര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന 60 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.