'കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല, ഇവരെയൊന്നും ആര്‍ക്കും പേടിയില്ല, കേസ് കൊടുക്കും'; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം.വി ഗോവിന്ദന്‍

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‘വിജയ് പിള്ള എന്ന പേരാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാല്‍ രണ്ട് പത്രങ്ങള്‍ പറഞ്ഞത് അത് വിജേഷ് പിള്ളയാണെന്നാണ്. ഇതാരാണെന്ന് ആദ്യം വ്യക്തമാവട്ടെ. ഞാന്‍ ഉറപ്പായി പറയാണ് എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല. പിന്നെ കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല, ഇവര്‍ക്ക് എവിടെ നിന്നാണ് പിള്ളയെ കിട്ടിയതെന്ന് അറിയില്ല.’

‘പിന്നെ മനോരമ പത്രം പറയുന്നത് പിള്ളയല്ല വിജേഷ് കൊയിലേത്ത് ആണ് എന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്. എനിക്ക് ഈ പറയുന്ന ആളെ ഒരു പരിചയവുമില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. ആദ്യത്തെ മിനിറ്റില്‍ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്ത് കാര്യം..’

‘സ്വപ്നയ്ക്ക് എതിരെ കേസ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നല്ലേ സുധാകരന്‍ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും. നിയമപരമായി എല്ലാ വഴിയിലും അവരെ നേരിട്ടും. ഇവരെയൊന്നും ആര്‍ക്കും പേടിയില്ല. ഇവരുടെയൊന്നും ശീട്ട് സര്‍ക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട. എനിക്കും വേണ്ട. എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ. ഒന്നും വരാനില്ല. എല്ലാം വന്നു കഴിഞ്ഞു’ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.