റിപ്പോര്‍ട്ടറിലൂടെ വ്യാജവാര്‍ത്തകളുടെ പ്രളയം; മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ചാനലിലൂടെ പ്രതികള്‍ അപകീര്‍ത്തിപ്പെടുത്തുന്നു; ഡിജിപിയെ സമീപിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ ശ്രമിക്കുന്നുവെന്നുവെന്നും തന്നെ അന്വേഷണച്ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും വ്യക്തമാക്കി താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നല്‍കി.മുട്ടില്‍ മരംമുറിക്കേസ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനലാണ് റിപ്പോര്‍ട്ടര്‍ ടിവി. ചാനലിലൂടെ
പ്രതികള്‍ അപകീര്‍ത്തികരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ഡിവൈഎസ്പി ആരോപിച്ചിരിക്കുന്നത്.

താനൂര്‍ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മരണവുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടര്‍ ടിവി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടി.വി.യുടെ മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ മുട്ടില്‍മരംമുറി കേസിലെ പ്രധാന പ്രതിയാണ്. അതുകൊണ്ട് പ്രതികാരം വീട്ടുകയാണെന്നും അദേഹം ആരോപിക്കുന്നു.

ബത്തേരിയില്‍നിന്ന് താനൂരിലേക്ക് സ്ഥലംമാറിയപ്പോള്‍ ഡി.ജി.പിയുടെ ഉത്തരവുപ്രകാരമാണ് കേസിന്റെ അന്വേഷണം തുടര്‍ന്നും ഏറ്റെടുത്തതെന്ന് ബെന്നി പറയുന്നു. പട്ടയഭൂമിയില്‍നിന്ന് നിയമവിരുദ്ധമായി മുറിച്ച മരം കണ്ടുകെട്ടാനെത്തിയ അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറെ പച്ചയ്ക്ക് കത്തിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

മരംമുറിക്കേസില്‍ ശക്തമായ തെളിവുകള്‍ ബെന്നിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. ഇതോടെയാണ് ചാനല്‍ തനിക്കെതിരെ തിരിയുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ഇങ്ങനെ ഒരു കത്ത് ബെന്നി അയച്ചിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം ഡിജിപി നടത്തിയിട്ടുണ്ട്.