'കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണം'; എം എ യൂസഫലിക്കെതിരെ കെ മുരളീധരന്‍

ലോകകേരള സഭയില്‍ നിന്നും യുഡിഎഫ് വിട്ടുനിന്നത് സംബന്ധിച്ചുള്ള വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ മുരളീധരന്‍ എം പി. യൂസഫലി കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണമായിരുന്നു. ഭക്ഷണം കൊടുത്തതിനെ അല്ല കോണ്‍ഗ്രസ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി പ്രതിമയുടെ തല വെട്ടിയപ്പോള്‍ ഒരു സാംസ്‌കാരിക നായകരെയും കണ്ടില്ല. യൂസഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോണ്‍ഗ്രസിന്റെ നിലപാട് മാറ്റില്ല. പാര്‍ട്ടിക്ക് പ്രവാസികളോട് സ്‌നേഹമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികള്‍ക്കില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തു. പാസ് ഇല്ലാതെ അവര്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറിയെന്നും സ്പീക്കര്‍ക്ക് എന്തുകൊണ്ട് അത് തടയാനായില്ലെന്നതിന് അദ്ദേഹം മറുപടി പറയണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. കളങ്കിതരായ ആളുകള്‍ ഭരണത്തിന്റെ പങ്ക് പറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ആരോപണങ്ങളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം.അതുണ്ടാകുന്നത് വരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരും. അദ്ദേഹത്തിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കും. എന്നാല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.