നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; മാധ്യമ പ്രവര്‍ത്തകന്‍ വിനു വി. ജോണിന് നോട്ടീസ്; ഒരു വര്‍ഷത്തിന് മുമ്പുള്ള ഏളമരത്തിന്റെ പരാതി കുത്തിപ്പൊക്കി പൊലീസ്

സിഐടിയു നേതാവ് എളമരം കരീം എംപിയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് അസോസിയേറ്റ് എഡിറ്ററും അവതാരകനുമായ വിനു വി ജോണിനെതിരെ തുടര്‍ നടപടിയുമായി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേരള പോലീസ് നോട്ടീസ് കൈമാറി. 2022 മാര്‍ച്ച് 28 ന് കണ്‍റ്റോണ്‍മെന്റ് പൊലീസ് എടുത്ത കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് കൈമാറിയിരിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് സ്‌റ്റേഷനില്‍ ഹാരാകണമെന്നാണ് നിര്‍ദേശം.

സിആര്‍പിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. മേലില്‍ സമാന കുറ്റം ചെയ്യരുതെന്നും തെളിവുകള്‍ ഇല്ലാതാക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്നുണ്ട്. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
2022 മാര്‍ച്ച് 28നാണ് സംഭവം നടന്നതെങ്കിലും പരാതി അടുത്ത മാസം 28ന് പത്തരയ്ക്കാണ് കിട്ടിയതെന്നും എഫ്ഐആറില്‍ വ്യക്തമാമാണ്. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. ഏളമരത്തെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ആക്രമിക്കപ്പെണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.

ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ യാസിറിന് തിരൂരില്‍ വെച്ച് സമരാനുകൂലികളുടെ ക്രൂരമായ മര്‍ദനമേറ്റിരുന്നു. അതേക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സിഐടിയു സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ അംഗവുമായ എളമരം കരീം പറഞ്ഞത് ‘ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി എന്നൊക്കെ പരാതികള്‍’ വരുന്നത് പണിമുടക്ക് തകര്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോണ്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായത്.

‘എളമരം കരീം പോകുന്ന വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. കുടുംബ സമേതമാണങ്കില്‍ അവരെ ഇറക്കിവിടണമായിരുന്നു . എളമരം കരീമിന്റെ മുഖത്തടിച്ച് മൂക്കില്‍ നിന്ന് ചോര വരുത്തണമായിരുന്നു ‘ എന്നായിരുന്നു വിനുവിന്റെ പരാമര്‍ശം. ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എളമരം പരാതി നല്‍കിയത്. ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞാണ് എളമരം കരീം പരാതി നല്‍കിയത്. അന്ന് തന്നെ ഐപിസിയിലെ നാല് വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിനു വിന്റെ പരാമര്‍ത്തെ തുടര്‍ന്ന് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ ഏഷ്യാനെറ്റിന്റെ തിരുവനന്തപുരം കോഴിക്കോട് ഓഫീസുകളിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. വിനു വി. ജോണിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബര്‍ പ്രചരണങ്ങളും സിഐടിയു നടത്തിയിരുന്നു.