ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്

ശശി തരൂര്‍ നടത്തുന്ന എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് ഒന്നും പറയാനില്ല. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മെസി വരുന്നുണ്ടെങ്കില്‍ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കില്‍ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരെഞ്ഞെടുത്തത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങളും വ്യക്തമാക്കി.

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

ശശരി തരൂരിനെ കേരളത്തില്‍ അച്ചടക്കത്തിന്റെ പാഠം പഠിപ്പിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്.

തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം.

ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രം രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച തരൂരിനുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.