സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ്

സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തെ വിമര്‍ശിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സുരേഷ് ഗോപിയുടെ ശ്രമം വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്ന് പിഎംഎ സലാം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വലയില്‍ വീഴില്ലെന്നും സലാം വ്യക്തമാക്കി. കടുത്ത വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹാജിമാര്‍ നേരിടുന്നത്. 35000 രൂപ മാത്രമാണ് ഉംറ യാത്രയ്ക്ക് നിരക്ക്. എങ്ങനെ പരസ്യമായി കൊള്ള നടത്താന്‍ സാധിക്കുന്നുവെന്നും ടെന്‍ഡറിലെ കള്ളക്കളി പുറത്ത് കൊണ്ട് വരണമെന്നും പിഎംഎ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വന്നിരിക്കുമെന്നും കെ റെയില്‍ വരും എന്ന് പറയുന്നത് പോലെയാവില്ല അതെന്നുമാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. പിന്നീട് ജാതിക്കൊന്നും ഒരു പ്രസക്തിയുമുണ്ടാവില്ല. അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി ഇന്നലെ കണ്ണൂരില്‍ പറഞ്ഞു.