എന്‍എസ്എസ് ക്യാമ്പുകളില്‍ സ്വവര്‍ഗരതി പഠിപ്പിക്കുന്നു; സകല വൃത്തികേടുകളും കുട്ടികളിലേക്ക് എത്തിക്കുന്നു; നാഷണല്‍ സര്‍വീസ് സ്‌കീമിനെതിരെ മുസ്ലിം ലീഗ്

നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ക്യാമ്പുകള്‍ക്കെതിരെ വ്യാജപ്രചരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടക്കുന്ന എന്‍എസ്എസ് പരിപാടികളില്‍ സകല വൃത്തികേടുകളും പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ക്യാമ്പുകളില്‍ പഠിപ്പിക്കുന്നത് സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് പിഎംഎ സലാം പറഞ്ഞു.

എന്‍എസ്എസ്. പാഠ്യപദ്ധതിയില്‍ അനാവശ്യമായ കാര്യങ്ങളാണു പറയുന്നത്. അധ്യാപകര്‍ക്കുനല്‍കിയ മൊഡ്യൂള്‍ സകല വൃത്തികേടുകളും പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച വിഷയം ഉയര്‍ന്നപ്പോള്‍ത്തന്നെ അതു പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല.

എല്‍.ജി.ബി.ടി.ക്യു.വിനെ അനുകൂലിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങള്‍പോലും ഇത്തരം തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോയി. ഇത്തരക്കാരെ അറസ്റ്റുചെയ്ത് ജയിലിലിടാനാണ് റഷ്യയില്‍ കോടതി പറഞ്ഞത്. അവരെക്കാള്‍ വലിയ കമ്യൂണിസത്തിലേക്കാണോ നമ്മള്‍ പോകുന്നതെന്ന് സലാം മാധ്യമങ്ങളോട് പറഞ്ഞു. ലിബറലിസവും മതനിരാസവും കുത്തിക്കയറ്റാനുള്ള വേദികളല്ല വിദ്യാലയങ്ങളും എന്‍.എസ്.എസ്. ക്യാമ്പുകളുമെന്നും സലാം പറഞ്ഞു.