ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബർ; അറിയപ്പെട്ടിരുന്നത് എംസി മുന്നു എന്ന പേരിൽ

മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബർ. യൂട്യൂബിൽ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. അതേസമയം നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസാണ് മൂവാറ്റുപുഴ വാളകത്ത് കഴിഞ്ഞദിവസം ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. വാളകത്തെ ഹോട്ടലിൽ ജോലിചെയ്‌തുവരികയായിരുന്നു അശോക് ദാസ്. അശോകിനൊപ്പം ജോലി ചെയ്‌തിരുന്ന പെൺസുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.

വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. ഇതോടെ ഇയാൾ വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി റോഡരികിൽ കെട്ടിയിട്ടു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് അശോകിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്‌ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ ഇയാൾ മരിക്കുന്നത്.

സംഭവത്തിൽ പത്ത് പ്രതികൾ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മുൻ പഞ്ചായത്ത് മെമ്പറും കേസിൽ പ്രതിയാണ്. പെൺ സുഹൃത്തിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അതേസമയം അശോക് ദാസിനെ പ്രതികൾ കെട്ടിയിട്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. കേസായതോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഈ ദൃശ്യങ്ങൾ വീണ്ടെടുക്കും.