കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം; സി.ബി.ഐ അന്വേഷണത്തെ എൽ.ഡി.എഫ് സർക്കാർ എതിർക്കുന്നതെന്തിന്?: ഹരീഷ് വാസുദേവൻ

കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണം എന്നുള്ള ഹൈക്കോടതി വിധി നേടാൻ കൊല്ലപ്പെട്ടവരുടെ കുടുംബം തന്നെ പണം ചെലവിട്ടു കോടതിയിൽ പോകേണ്ടി വന്നു എന്നത് സർക്കാരിന്റെ പരാജയമാണെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ആ വിധിക്ക് എതിരെ നികുതി പണം ചെലവിട്ടു സംസ്ഥാന സർക്കാർ എന്തിന് അപ്പീൽ പോകണം എന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

https://www.facebook.com/harish.vasudevan.18/posts/10158129113777640

നിയമസഭയിൽ ഷാഫി പറമ്പിൽ എംഎല്‍എ ഉന്നയിച്ച ഒരു വിഷയം ഗൗരവമുള്ളതാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിബിഐ അന്വേഷിക്കണം എന്നുള്ള ഹൈക്കോടതി വിധി നേടാൻ ആ കുടുംബം തന്നെ പണം ചെലവിട്ടു കോടതിയിൽ പോകേണ്ടി വന്നു എന്നത് തന്നെ സർക്കാരിന്റെ പരാജയമാണ്.
ആ വിധിക്ക് എതിരെ സംസ്ഥാന സർക്കാർ എന്തിന് അപ്പീൽ പോകണം? അത് സിബിഐ അന്വേഷിച്ചാൽ മലയാളികൾക്ക് എന്താണ് കുഴപ്പം?
അപ്പീൽ സ്വാഭാവികമായ സംഗതിയല്ല.
എന്തിന് സിബിഐ അന്വേഷണത്തെ എതിർക്കുന്നു, പണമില്ലാത്ത ഖജനാവിൽ നിന്ന് ഇതിനായി കോടികൾ എന്തിന് ചെലവിടുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് തൃപ്തികരമായ മറുപടി ഇല്ല.

ഏത് പാർട്ടി ഭരിക്കുമ്പോഴായാലും, ഒരു കൊലപാതക കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാൽ, അത് എതിർക്കേണ്ട കാര്യം ഒരു സർക്കാരിനുമില്ല. പിന്നെന്തിനു സുപ്രീം കോടതിയിൽ നിന്ന് ഓരോ സിറ്റിംഗിനും 25 ലക്ഷം രൂപയിലധികം ചെലവാക്കി വക്കീലിനെ കൊണ്ടുവന്നു ഇത് എതിർക്കുന്നു? എതിർത്തതും പോരാ, ഫയലും കൊടുക്കില്ല എന്ന നിലപാടാണ് ഡിജിപി ബെഹ്‌റയ്ക്ക്. അതിനെ ന്യായീകരിക്കേണ്ട എന്ത് ബാദ്ധ്യതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്?

നാളെ ഞാനോ നിങ്ങളോ കൊല്ലപ്പെടാം. നമ്മുടെ കുടുംബം സുതാര്യവും സത്യസന്ധവുമായ അന്വേഷണം ആവശ്യപ്പെടാം. അതിനെ എതിർക്കാൻ നമ്മുടെ നികുതി പണം ചെലവിട്ടു സർക്കാർ കേസ് നടത്തുക എന്നത് ശുദ്ധ തോന്ന്യവാസമാണ്. ഈ നടപടിയെ ന്യായീകരിക്കുന്ന സിപിഐഎം അണികൾ സ്വയം ആലോചിച്ചു നോക്കണം. അല്ലെങ്കിൽ തൃപ്തികരമായ വിശദീകരണം വേണം.

ശരികേട് ആര് ചെയ്താലും ചോദ്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ സംഘികളും നിങ്ങളും തമ്മിലെന്ത് വ്യത്യാസം??

പ്രസംഗം ലിങ്ക് കമന്റിൽ.

https://www.facebook.com/shafiparambilmla/videos/751031912090649/