കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല: ഹരീഷ് വാസുദേവൻ

കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരികതൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും എന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവുശിക്ഷയും കോടതി ഇന്ന് വിധിച്ചിരുന്നു. അതേസമയം പ്രതിക്ക് വധശിക്ഷ നൽകാത്ത കോടതിവിധിയിൽ ഒരു വിഭാഗം വിമർശനവും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം. കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല എന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

സൂരജ് അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം എന്ന് കോടതി വിധിച്ചിരുന്നു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. തെളിവ് നശിപ്പിച്ചതിനാണ് ഏഴുവർഷം തടവ് ശിക്ഷ. വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വർഷം തടവ്. പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.

17 വർഷത്തെ തടവ് അനുഭവിച്ചതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനാണ് ഒന്നാമത്ത ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായം പരിഗണിച്ചും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതുമാണ് വധശിക്ഷ ഒഴിവാക്കാൻ കാരണം എന്ന് കോടതി പറഞ്ഞു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല.

കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും.

സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ “ഇതിലും ഭേദം മരണമായിരുന്നു” എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും.

ഓ, “ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ” എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.

Read more