ഉത്ര കൊലക്കേസ്; ഡമ്മിയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ പരീക്ഷണം

കൊല്ലത്തെ ഉത്ര കൊലക്കേസില്‍ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഈ വ്യത്യാസം തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യപൂര്‍വ്വമായ പരീക്ഷണം നടത്തിയത്.

കേസില്‍ ചെറിയ തെളിവുകള്‍ പോലും പ്രധാനപ്പെട്ടതായതിനാലാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുന്‍ റൂറല്‍ എസ്‍പി ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പരീക്ഷണം സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പൊലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി തയ്യാറാക്കിയായിരുന്നു പരീക്ഷണം. ഡമ്മിയില്‍ കൈഭാഗത്ത് കോഴി ഇറച്ചി കെട്ടിവെച്ചു. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു.

150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ മുറിവുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി.

2020 മെയ് ഏഴാം തിയതിയാണ് ഉത്രയെ അഞ്ചലിലെ വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.