'അധികാരമെന്നാൽ സർവ്വാധിപത്യമായി മാറി, ഒരു നേതൃത്വ പൂജകളിലും ഇഎംഎസിനെ കണ്ടിട്ടില്ല'; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് തുറന്നടിച്ച് ജ്ഞാനപീഠജോതാവ് എംടി വാസുദേവൻ നായർ. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമായി മാറിയെന്നും എംടി വിമർശിച്ചു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിലായിരുന്നു എംടിയുടെ വിമർശനം.

ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. ഇതിനായി ഇഎംഎസിനെയും എംടി ഉദാഹരിച്ചു. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എംടി പറഞ്ഞു.

അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എംടി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടി വാസുദേവൻ നായർ ശക്തമായ രാഷ്ട്രീയ വിമർശങ്ങൾ ഉയർത്തികാട്ടിയത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ തന്നെയായിരുന്നു അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എംടി വിമർശിച്ചത്. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി വേദി വിട്ടു. പ്രശസ്ത സാഹത്യകാരൻ കെ സച്ചിദാനന്ദൻ, പ്രശ്സത നർത്തകി മല്ലിക സാരാഭായ് മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.