പുനഃസംഘടനയിലെ അതൃപ്തി പരസ്യപ്പെടുത്തി എം.ടി രമേശ്; കൈപിടിച്ചു ഉയര്‍ത്താന്‍ കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് കുറിപ്പ്

സംസ്ഥാന ബിജെപി പുനഃസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തി അറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫെയ്സ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ് നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ലക്ഷ്യംവെച്ച് ഒളിയമ്പ് രമേശ് നടത്തിയിരിക്കുന്നത്.

നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന ചര്‍ച്ചകള്‍ക്കിടെ എം ടി രമേശിനാണ് അടുത്ത ഊഴമെന്ന് ദേശീയ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് മറുപക്ഷത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സുരേന്ദ്രനെ വീണ്ടും പാര്‍ട്ടി അദ്ധ്യക്ഷനായി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പ്രഖ്യാപിച്ചത്.

സ്വയം പദവികളില്‍ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പക്വതയും അനുഭവ പരിചയവും നേതൃത്വത്തിന് അഭികാമ്യമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് എം ടി രമേശിന്റെ ഒളിയമ്പ്. സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുന്നവരാണ് പക്വതയുള്ള നേതൃത്വം. പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാന്‍ സാധിക്കൂവെന്നാണ് എം ടി രമേശ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

എം ടി രമേശിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ജയപ്രകാശ് നാരായണന്റെ ജന്മദിനം.

ജനാധിപത്യത്തിന്റെ ജെ.പി.

എഴുപതുകളില്‍ ഇന്ത്യന്‍ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകന്‍ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം പൂര്‍ത്തിയാകില്ല.

രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരള്‍ച്ചയും എഴുപതുകളുടെ ആരംഭത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സര്‍വ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങള്‍ക്ക് ആശയപരമായ ദിശാബോധം നല്കിയതും സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയം യുവാക്കള്‍ക്കിടയില്‍ അവതരിപ്പിച്ചതും ജയപ്രകാശ് നാരായണ്‍ എന്ന നേതാവായിരുന്നു. സമരം ചെയ്യുക, ജയിലുകള്‍ നിറയട്ടെ എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇന്ത്യന്‍ യുവത്വം ഏറ്റെടുത്തു.

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ല്‍ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. 1902 ല്‍ ജനിച്ച ജയപ്രകാശ് നാരായണന്‍ അദ്ദേഹത്തിന്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടു, അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവര്‍ത്തനത്തിന് മാതൃകയായി. തന്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയില്‍ നയിക്കാന്‍ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു.

പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവര്‍ത്തനത്തിനും സാധിക്കു. 77 ല്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു.