എംഎസ്‌സി എല്‍സ 3 പൂര്‍ണമായും മുങ്ങി; മോശം കാലാവസ്ഥയില്‍ ലൈബീരിയന്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി; ആലപ്പുഴ- കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ എത്തിയേക്കും, ജാഗ്രത വേണം

വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ടു കൊച്ചി പുറങ്കടിലില്‍ കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി. കപ്പല്‍ ചെരിഞ്ഞതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിരുന്നു. കപ്പല്‍ ഉയര്‍ത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ തന്നെ കപ്പലില്‍നിന്നു മാറ്റി. കപ്പല്‍ കടലില്‍ മുങ്ങുന്ന സാഹചര്യത്തിലാണ് രാവിലെ ജീവനക്കാരെ മാറ്റിയത്.

നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. ചെരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ പുറങ്കടലില്‍ രാവിലെ എത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ക്യാപ്റ്റനുള്‍പ്പെടെ മറ്റ് മൂന്ന് പേരെ ഇന്ന് രാവിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

എംഎസ്സി എല്‍സ 3ല്‍ നിന്നും ഇന്നലെ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു. കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ ആലപ്പാട്, പുറക്കാട്, ചാപ്പക്കടവ് മേഖലകള്‍, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കോവില്‍തോട്ടം, മരുതടി എന്നിവടങ്ങളിലും കണ്ടെയ്‌നറുകള്‍ ഒഴുകിയെത്തിയേക്കാമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഹൈദരാബാദ് ആസ്ഥാനമായ ഇന്‍കോയിസ് (ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്) പുറത്തിറക്കിയ പ്രസ്താവനയിലാണ് ആലപ്പുഴ- കൊല്ലം തീരങ്ങളില്‍ കണ്ടെയ്‌നറുകളടിയാനാണ് സാധ്യതയെന്ന് പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കുമെന്നും ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കുന്നു.

Read more

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍, തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായാണ് ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ തന്നെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്. തുടര്‍ന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയര്‍ വിമാനവും പട്രോള്‍ യാനങ്ങളായ ഐസിജിഎസ് അര്‍ണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോള്‍ യാനമായ ഐഎന്‍എസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.