തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ; മൻസൂർ കൊലപാതകം സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് വി.ടി ബൽറാം

കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ബൽറാമിന്റെ ആവശ്യം.

“ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മൻസൂർ കൊലപാതകം ഉടൻ സിബിഐ അന്വേഷണത്തിന് വിടണം.” എന്ന് വി.ടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മൻസൂർ വധക്കേസിലെ രണ്ടാം പ്രതി പുല്ലൂക്കരയിലെ രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ കാലിക്കുളമ്പ് പറമ്പിൽ വെള്ളിയാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ചൊക്ലി പൊലീസ്, നാദാപുരം ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.

മൻസൂറിനെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ട രതീഷ് കൃത്യം നിർവഹിച്ച ശേഷം ഒളിവിൽ പോയിരുന്നു. രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.

കൊല്ലപ്പെട്ട മൻസൂറിന്‍റെ വീടിന് സമീപത്തെ അഞ്ചാമത്തെ വീട്ടിലാണ് രതീഷ് താമസിക്കുന്നത്.