ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ആറാമത് ഒരു പ്രതി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍

വിവാദങ്ങള്‍ സൃഷ്ടിച്ച വളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ‘ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി’ എന്നാണ് പുസ്തകത്തിന്റെ പേര്. ഇളയമകളുടെ അഞ്ചാം ചരമ വാര്‍ഷിക ദിനമായ നാളെ രാവിലെ പത്ത് മണിക്ക് അട്ടപ്പള്ളത്തെ വീട്ടില്‍വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം.

താന്‍ ഇതുവരെ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചാണ് ആത്മകഥയില്‍ പറയുന്നത് എന്ന് അമ്മ വ്യക്തമാക്കി. തന്റെയും മക്കളുടെയും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന അമ്മ അറിയിച്ചു.

ആത്മകഥയില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നും അമ്മ പറയുന്നു. കേസില്‍ ആറാമതായി ഒരു പ്രതി കൂടെയുണ്ട്. മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപോയിരുന്നു. ഇത് തന്റെ ഇളയമകള്‍ കാണുകയും മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായില്ലെന്നും അമ്മ ആരോപിച്ചു.

സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പകര്‍ക്ക് ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് വാളയാറിലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഈ കണ്ടെത്തലിനെയും അവര്‍ തള്ളി.

മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കൊലപാതകമാണ് എന്ന വാദം സിബിഐ തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്. 2017 ജനുവരിയിലും, മാര്‍ിലുമായാണ്് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.