രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ ഭാരതാംബ ചിത്രത്തെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജ് ഭവനിലെ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ തയ്യാറായില്ല. പിന്നാലെയാണ് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചത്. എന്നാൽ പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ രാജ്ഭവൻ തീരുമാനിക്കുകയായിരുന്നു.
പരിസ്ഥിതി ദിനാഘോഷത്തിലെ ചിത്രം ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അതിനിടെ കൃഷിമന്ത്രി റദ്ധാക്കിയ പരിപാടി ദർബാർ ഹാളിലേക്ക് മാറ്റി. രാജ് ഭവനിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടർന്നാണ് ദർബാർ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
അതേസമയം നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. രാജ്ഭവൻ ആയിരുന്നു പരിപാടിയുടെ വേദി. മെയിൻ ഹാളിൽ വേദിയിൽ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. അതിനിടെ ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു.