പോക്സോ കേസ് പ്രതിയുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു; ജോർജ് എം തോമസിനെതിരെ കൂടുതല്‍ തെളിവുകള്‍

പോക്സോ കേസ് പ്രതിയുമായി യാതൊരു ബന്ധവുമില്ലെന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ വാദം പൊളിയുന്നു. കേസിൽ തിരുവമ്പാടി മുൻ എംഎൽഎയായിരുന്ന ജോർജ് എം തോമസ് ഇടപെട്ടതിന്റെ രേഖകൾ പുറത്തുവന്നു. പീഡനക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ആൾക്ക് വേണ്ടി ഇടപെട്ടതിന്റെ രേഖകളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

പ്രതി ഉള്‍പ്പെട്ട സാമ്പത്തിക തർക്കത്തിൽ മധ്യസ്ഥനായാണ് ജോർജ് എം തോമസ് ഇടപെട്ടത്.ഇയാളും സഹോദരനും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മധ്യസ്ഥനായതിന്റെയും വിവിധ ഘട്ടത്തിൽ പണം വാങ്ങി നൽകിയിതിന്റെയുും രേഖയാണ് പുറത്ത് വന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന കൊടിയത്തൂർ സ്വദേശിയായ വ്യവസായിയുമായി ബന്ധമില്ലെന്നാണ് ജോർജ് എം തോമസ് വാദിക്കുന്നത്.

2017ൽ എംഎൽഎ ആയിരിക്കെയാണ് ജോര്‍ജ് എം തോമസ് ഈ തർക്കത്തിൽ മധ്യസ്ഥനായത്. മറ്റ് രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ കൂടി ഇതിൽ മധ്യസ്ഥരായതായും രേഖയിലുണ്ട്. ഇതിന്റെ പ്രതിഫലമായി പാർട്ടി ഓഫീസ് പണിയാൻ കാൽക്കോടി രൂപ ലഭിച്ചതായും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും നേരത്തെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയിരുന്നു.

വിജിലൻസ് കേസുകൾക്കടക്കം കാരണമായേക്കാവുന്ന തെളിവുകളാണ് ഇത്രനാളും പൂഴ്ത്തിവച്ചിരുന്നത്. 2008 ലൂണ്ടായ പീഡനക്കേസിൽ സഹായിച്ച ശേഷം വീണ്ടും പ്രതിയുമായി പാർട്ടി നേതാവ് കൂടിയായ എംഎൽഎ ബന്ധം പുലർത്തിയിരുന്നു എന്ന പാ‍ർട്ടിയിലെ പ്രാദേശിക നേതാക്കളുടെ ആരോപണത്തിന് ബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകൾ .