ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ പരാതിയുമായി മൂന്ന് പേർ. ശ്രീതു ജോലി വാദ്ഗാദം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവർ പണം തട്ടിയതെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.
കഴിഞ്ഞ ദിവസങ്ങളിലായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഇന്നലെ രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചും ചോദ്യം ചെയ്യൽ നടന്നിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീതുവിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദർശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മാവനായ ഹരികുമാർ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാൾ പറഞ്ഞത്.