മോന്‍സണ്‍ മാവുങ്കല്‍ കേസ്‌; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കി അന്വേഷണം വേണം,ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പിന് കൂട്ട് നിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പ് കേസിലെ പരാതിക്കാരനായ ഷമീറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഹര്‍ജി അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. പൊലീസ് ഉദ്യോഗസ്ഥര്‍ കടമായിട്ടാണ് പണം വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ. ജി ലക്ഷ്മണയടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് ക്രൈംബ്രാഞ്ച്് വ്യക്തമാക്കുന്നത്.

അതേസമയം മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
മോന്‍സണ്‍ ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്സണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്‍കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ക്രൈബ്രാഞ്ചിന് നല്‍കിയെന്നും ജെയ്സണ്‍ പറഞ്ഞു.

അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയത് വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐജി വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയത്. ഇത് സംബന്ധിച്ച വാട്സ് ആപ്പ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.