കോവളത്ത് വിദേശിയുടെ മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവം, മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി, ദൗര്‍ഭാഗ്യകരമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം കോവളത്ത് വിദേശ പൗരനെ പൊലീസ് തടഞ്ഞ് നിര്‍ത്തി മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എടുത്തേക്കുമെന്നാണ് സൂചന. സംഭവത്തില്‍ തിരുവനന്തപുരം ഡിസിപിയും റിപ്പോര്‍ട്ട് തേടിയട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും. വിദേശ പൗരനെതിരായ പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. പൊലീസിന്റെ ഇത്തരം സമീപനങ്ങള്‍ ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകുമെന്നും റിയാസ് പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് നടപടി എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം. പൊലീസിന് ടുറിസ്റ്റുകളോട് ഉള്ള സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് പറഞ്ഞു.

ഇന്നലെയാണ് ന്യൂ ഇയര്‍ അഘോഷത്തിനായി മദ്യം വാങ്ങി തിരികെ ഹോട്ടലിലേക്ക് വരികയായിരുന്ന സ്വീഡിഷ് സ്വദേശി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68) കോവളം പൊലീസ് പിടിച്ചത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന ആളാണ് സ്റ്റീഫന്‍. പൊലീസ് പരിശോധനയ്ക്കിടെ മദ്യം കണ്ടെടുക്കുകയും, തുടര്‍ന്ന് ബില്ല് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിവഫേജസില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നുവെന്ന് പറഞ്ഞതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുപ്പി എറിഞ്ഞ് കളയാന്‍ അവശ്യപ്പെട്ടു. ഒടുവില്‍ മദ്യം ഒഴിച്ച് കളയാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബില്ല് വാങ്ങി വന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബില്ലും വാങ്ങി അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. വിദേശ പൗരനെതിരെ മോശമായി പെരുമാറിയ പൊലീസ് നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.