മോഫിയയുടെ ആത്മഹത്യ; ഭർത്താവിനൊപ്പം സ്റ്റേഷനില്‍ എത്തിയത് 'കുട്ടിസഖാവ്' അല്ല, കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനൊപ്പം, ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത് കോൺ​ഗ്രസ് നേതാവ്. നേരത്തെ കുട്ടിസഖാവാണ് സ്റ്റേഷനിലെത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറിയും മുൻ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ടികെ ജയനാണ് സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമായി. സ്റ്റേഷനിലെത്തിയത് കുട്ടിസഖാവാമെന്ന് ആരോപണം ഉയർന്നതോടെ സി.പി.ഐ.എം പ്രവർത്തകർ ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും സി.സി.ടി.വി ദൃശ്യം ശേഖരിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

അതേസമയം, താൻ ആലുവ സ്റ്റേഷനിൽ പോയിരുന്നെന്നും പക്ഷെ സുഹൈലിനെ അനുകൂലിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നുമാണ് ജയൻ പറഞ്ഞത്. തിങ്കളാഴ്ച ട്രഷറിയിൽ പോയി മടങ്ങുമ്പോൾ കടേപ്പിള്ളി ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഷ്‌കർ തന്നെ ഫോണിൽ ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.. അഷ്‌കറിന്റെ സുഹൃത്തിന്റെ ബന്ധുവായിരുന്നു മരിച്ച യുവതിയുടെ ഭർത്താവ്. ഇവരുമായി സംസാരിച്ചപ്പോൾ ഗൗരവമുള്ളതാണെന്ന് മനസ്സിലായതോടെ സി.ഐയുടെ മുറിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തില്ലെന്നും സന്ദർശക ഇരിപ്പിടത്തിൽ തന്നെ ഇരിക്കുകയായിരുന്നെന്നും ജയൻ പറഞ്ഞു.

കോൺഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവെച്ചാണ് കേസിൽ സി.പി.ഐ.എം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് പാർട്ടി ഏരിയാ സെക്രട്ടറി എ.പി ഉദയകുമാർ പറഞ്ഞു. മകളുടെ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയവരെ താൻ കണ്ടിട്ടില്ലെന്നും വന്നത് സഖാവാണെന്ന് തോന്നുന്നെന്ന് മകളാണ് പറഞ്ഞതെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.

അതേസമയം മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.