മോഫിയയുടെ ആത്മഹത്യ; 'സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കണം' അനുമതി തേടി ക്രൈം ബ്രാഞ്ച്, പ്രതികള്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ സുഹൈലിന്റെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് ഉന്നയിച്ചത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ചോദ്യംചെയ്യലിനായി മൂന്ന് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. സുഹൈലിന്റെ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട് അതിനാല്‍ ഇവരെ കസ്റ്റഡിയില്‍ നിന്ന് ഒഴിവാക്കണം എന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ രേഖകൾ പരിശോധിച്ചതിന് ശേഷം കോടതി മൂന്ന് പേരെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ വിട്ടു.

സുഹൈലും മാതാപിതാക്കളും ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭര്‍തൃ വീട്ടില്‍ മോഫിയ കൊടിയ പീഡനങ്ങള്‍ നേരിട്ടു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മോഫിയയെ മനോരോഗിയായി മുദ്രകുത്താനും ശ്രമമുണ്ടായി. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടതായി പറയുന്നു.

മോഫിയ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് വീഴ്ച പറ്റിയതായി ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേ സമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച ഉണ്ടായതായി തെളിഞ്ഞിട്ടും സുധീറിനെ കേസില്‍ പ്രതി ചേര്‍ക്കാത്തതിന് എതിരെ
നിയമ വിദഗ്ധര്‍ രംഗത്തെത്തി. ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി കൊണ്ടാണ് കേസില്‍ സുധീറിനെയും പ്രതി ചേര്‍ക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ക്ക് കാരണക്കാരായവരെ പ്രതിചേര്‍ക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഈ കേസില്‍ നടക്കുന്നത് എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. 2019ലെ രാജേഷ്- ഹരിയാന സര്‍ക്കാര്‍ കേസിലാണ് സുപ്രീം കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത്.