അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്ത്; മോദിയുടെ അവകാശവാദം നിലംപൊത്തിയെന്ന് കെ സുധാകരൻ

ഇന്ത്യ അഴിമതിരഹിത രാജ്യമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം നിലം പൊത്തിതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത് അഴിമതിരഹിത രാജ്യമായി ഇന്ത്യ മാറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് സുധാകരൻ പറഞ്ഞു.180 രാജ്യങ്ങളില്‍ 93-ാം സ്ഥാനം എന്നതാണ് മോദി ഭരണത്തിന്റെ നാണംകെട്ട നേട്ടമാണെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ വിമർശിച്ചു.

അദാനി, അംബാനി തുടങ്ങിയ വ്യവസായ ഭീമന്മാര്‍ക്ക് വാരിക്കോരി നല്‍കിയ ആനുകൂല്യങ്ങളും വഴിവിട്ട ഇടപാടുകളുമാണ് രാജ്യത്തെ പരിതാപകരായ ഈ അവസ്ഥയില്‍ എത്തിച്ചത്. ഭാരത് മാല റോഡ് നിര്‍മ്മാണ പദ്ധതി, ദ്വാരക എക്‌സ്പ്രസ് ഹൈവേ പദ്ധതി, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ നിരവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ ശതകോടികളുടെ അഴിമതികളാണ് സി.എ.ജി റിപ്പോര്‍ട്ടുകളില്‍ ഇടംപിടിച്ചത്. ഈ ഉദ്യോഗസഥരെയെല്ലാം ഉടനടി സ്ഥലം മാറ്റുകയും ചെയ്തു.

ദ്വാരക എക്‌സ്പ്രസ് ഹൈവേ പദ്ധതിയിൽ മാത്രം 7.5 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്നാണ് മാദ്ധ്യമ വാര്‍ത്തകള്‍.ദേശീയപാതാ അതോറിറ്റിക്ക് കീഴിലെ ടോള്‍ പ്ലാസകളില്‍ നിയമം ലംഘിച്ച് പണപ്പിരിവും,വ്യോമമന്ത്രാലയം ഉഡാന്‍ പദ്ധതിവഴി അനുവദിച്ച റൂട്ടുകള്‍ തുടങ്ങാതെ മറ്റ് സ്വകാര്യ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിയതും ഉള്‍പ്പെടെ നിരവധി കുംഭകോണങ്ങളുടെ ഘോഷയാത്രതന്നെയുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ 37 സി.എ.ജിമാരെയാണ് ഒറ്റയടിക്ക് മാറ്റിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും വിശ്വസ്തന്‍ ജി.സി.മുര്‍മുവാണ് നിലവില്‍ സി.ഐ.ജി. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്ന ഒരു കാലഘട്ടത്തെ മതത്തിന്റെയും ജാതിയുടെയും മറവില്‍ തമസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുക തന്നെചെയ്യുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.