മോദി സര്‍ക്കാര്‍ 12 തവണ നികുതി കൂട്ടി; ഒരു കുടുംബത്തില്‍ നിന്ന് 1 ലക്ഷം രൂപയോളം നികുതിയായി കൊള്ളയടിച്ചു: തോമസ് ഐസക്

മോദി ഭരണം ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് മുന്‍ ധനമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ 12 തവണ നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വര്‍ദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം കേരളയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് കേന്ദ്രം നടത്തിയത്. രാജ്യത്തെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വര്‍ദ്ധനവാണെും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്‌സൈസ് നികുതി കുറച്ചിരിക്കുകയാണ്. ഇതു ജനങ്ങള്‍ക്കു നല്‍കിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വര്‍ദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വര്‍ദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ദ്ധനവാണ് ഇത്.

ഈ വര്‍ദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗമായി മാറി. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. എന്നുവച്ചാല്‍, മോഡി ഭരണം ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു.

ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വര്‍ദ്ധനവാണ്. ക്രൂഡോയിലിന്റെ വില ഇടിഞ്ഞപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചു ചില്ലറ വില താഴാന്‍ അനുവദിച്ചില്ല. എന്നാല്‍ ക്രൂഡോയില്‍ വില ഉയര്‍ന്നപ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതി ഇപ്പോഴും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

2011-ല്‍ നികുതി 3.50 രൂപ വീതം കുറച്ചു. നവംബര്‍ 2020-21-ല്‍ ഡീസലിനും, പെട്രോളിനും 10 രൂപയും, 5 രൂപയും വീതം കുറച്ചു. ഇപ്പോള്‍ മെയ് 2022-ല്‍ 6 രൂപയും, 8 രൂപയും വീണ്ടും കുറച്ചു. അങ്ങനെ പെട്രോളിന് 14.50 രൂപയും, ഡീസലിന് 21 രൂപയും നികുതി കുറച്ചു. എന്നു വച്ചാല്‍, ഈ കൊടിയ വിലക്കയറ്റത്തിന്റെ നാളിലും പെട്രോളിനും, ഡീസലിനും വര്‍ദ്ധിപ്പിച്ച നികുതി പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോഴും മോഡി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതിയില്‍ പെട്രോളിനു മേല്‍ 12.27 രൂപയും, ഡീസലിനു മേല്‍ 10.47 രൂപയും പിന്‍വലിക്കാന്‍ ബാക്കി കിടക്കുകയാണ്.

എന്നിട്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ടു കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിനെപ്പോലെ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ കഴിഞ്ഞ 6 വര്‍ഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയാണ് കുറച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. ഈ എക്‌സൈസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതുകൊണ്ട്, സംസ്ഥാന സര്‍ക്കാരുകളുടെ കേന്ദ്ര നികുതി വിഹിതം ആനുപാതികമായി കുറയും. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ മുന്‍പു വര്‍ദ്ധിപ്പിച്ച നികുതി സെസ്സുകളും, റോഡ് ടാക്‌സും പോലുള്ളവയാണ്. ഇവ സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്‌ക്കേണ്ടതില്ല. ഈ നികുതികള്‍ കുറയ്ക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരുമായി പങ്കുവക്കേണ്ടുന്ന എക്‌സൈസ് നികുതിയാണ് കുറയ്‌ക്കേണ്ടത്.

മാത്രമല്ല, മറ്റൊന്നുകൂടിയുണ്ട്. കേന്ദ്ര നികുതി കുറയുന്നതിന്റെ ഫലമായി പെട്രോള്‍, ഡീസല്‍ വില കുറയും. കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിനു മേലാണു നികുതി ചുമത്തുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിലയുടെ മേല്‍ ശതമാനക്കണക്കിലാണ് നികുതി ചുമത്തുന്നത്. അതുകൊണ്ട്, പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനവും കുറയും.

Read more