മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് കുറ്റക്കാരന്‍, മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം

കോഴിക്കോട് നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഷഹാനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സജാദിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഷഹാനയുടെ ഡയറി കുറിപ്പുകള്‍ ഇതിന് നിര്‍ണായക തെളിവാണ്. സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്ക് കാരണമായെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം ,ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസാണ് സജാദിനെ അറസ്റ്റ് ചെയ്തത്.

മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹനയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ ഷഹാനയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. കാസര്‍കോട് ചെറുവത്തുര്‍ സ്വദേശിനിയാണ് ഷഹാന. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഷഹാനയും ഭര്‍ത്താവും പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്ക് എടുത്തത്.