'സിപിഎം- ബിജെപിയുമായി ധാരണയുണ്ടാക്കി'; ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് എംഎം വർഗീസ്

കരുവന്നൂർ കേസിൽ സിപിഐഎം- ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസിന്റെ ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ്. കള്ളക്കേസുകൾ നിരവധി നേരിട്ട് വളർന്നുവന്ന പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും ഇഡിയെ കണ്ടാൽ പേടിച്ച് പാർട്ടി മാറുന്ന പാരമ്പര്യം കോൺഗ്രസിന്റേതാണെന്നും എംഎം വർഗീസ് പറഞ്ഞു.

സംസ്ഥാനത്ത് ഇടതുപക്ഷസർക്കാരാണ് കേന്ദ്രനയങ്ങൾക്ക് ബദലായ നയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്രനിലപാടുകളെ വെള്ളപൂശി സംസ്ഥാന ദ്രോഹത്തിനു കൂട്ടുനിൽക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. ഇങ്ങനെയുള്ള കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ ബിജെപി ബന്ധം ആരോപിച്ചാൽ ജനം അത് പുച്ഛിച്ചുതള്ളുമെന്നും എംഎം വർഗീസ് കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടിഎന്‍ സരസുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു.