'മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊള്ളാന്‍ മനസ്സ് വേണം; അതൃപ്തി പരസ്യപ്പെടുത്തി എം.കെ രാഘവന്‍, കെ. മുരളീധരന്റെ പ്രസ്താവനയിലും പ്രതികരണം

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ച് എംകെ രാഘവന്‍ എംപി. മുതിര്‍ന്ന നേതാക്കളെ കൂടി ഉള്‍ക്കൊള്ളുന്ന നേതൃത്വമാണ് വേണ്ടതെന്ന് എംകെ രാഘവന്‍ അതൃപ്തി പ്രകടിപ്പിച്ചു. കോഴിക്കോട് നിന്നും വൈക്കത്തെ സമ്മേളന വേദിയിലേക്കെത്തിയ ജാഥ നയിച്ചത് ടി സിദ്ധിഖ് എംഎല്‍എ ആയിരുന്നു. ജാഥയില്‍ എംകെ രാഘവന്‍ ഉണ്ടായിരുന്നില്ല.

‘വൈക്കം സത്യാഗ്രഹ ജാഥയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് അങ്ങനെയൊരു തീരുമാനം സ്വീകരിച്ചവരാണ്. അല്ലാതെ ഞാനല്ല. എനിക്കുള്ള അതൃപ്തി ആരേയും അറിയിച്ചിട്ടില്ല. നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്.

അതിനുള്ള മനസ് കാണിക്കണം. എന്നാല്‍ മാത്രമേ ഗുണകരമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ കഴിയൂ.’ എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു. കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എംകെ രാഘവനും ഈ സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്.

അതേസമയം, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെ മുരളീധരന്റെ പ്രഖ്യാപനത്തെ രാഘവന്‍ തള്ളി. ആരാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡാണ്. ഒറ്റക്ക് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എം കെ രാഘവന്‍ വ്യക്തമാക്കി.