ജനങ്ങളെ സത്യമറിയിക്കാത്ത മാധ്യമ സ്വാതന്ത്ര്യം ദുര്‍വിനിയോഗം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം ഭരണഘടന വിഭാവനം ചെയ്യുന്ന മാധ്യമ ദൗത്യമല്ല നിറവേറ്റപ്പെടുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ജനങ്ങളെ സത്യമറിയിക്കാത്ത മാധ്യമ സ്വാതന്ത്ര്യം ദുര്‍വിനിയോഗമാണ്.

ലോര്‍ഡ് ബുദ്ധ യൂനിവേഴ്‌സല്‍ സൊസൈറ്റി സംഘടിപ്പിച്ച ഡോ.ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യമെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്യത്തിന്റെ മറുവശം ജനങ്ങളുടെ സത്യമറിയാനുള്ള അവകാശമാണ്.

അത് ദുരുപയോഗം ചെയ്യപ്പെടരുതെന്നാണ് ഏറ്റവും ഒടുവില്‍ വന്ന വിധിയിലടക്കം സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്. അംബേദ്കറോട് നാം നീതിപുലര്‍ത്തേണ്ടത് ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെയാകണം.

നാലാം ക്ലാസ് വിജയം പോലും വലിയ കാര്യമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍നിന്നാണ് ഡോ. അംബേദ്കര്‍ വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കം ഉന്നതമായ ബിരുദങ്ങള്‍ സ്വന്തമാക്കി മുന്നേറിയത്. പുതിയ തലമുറക്ക് മാതൃകയാക്കി ചൂണ്ടിക്കാണിക്കേണ്ടത് അദ്ദേഹത്തെയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് കൂട്ടിച്ചേര്‍ത്തു.