കാണാതായ വനിതാ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍; മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തി

കാണാതായ ബാങ്ക് മാനേജര്‍ ഷെമിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 49 വയസായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതലാണ് പുല്ലമ്പാറ കൂനന്‍വേങ്ങ സ്‌നേഹപുരം ഹില്‍വ്യൂവില്‍ ഷെമിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെആറ്റില്‍ നിന്നും മൃതദേഹം കരയ്‌ക്കെടുത്തു.

കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് ഷെമി താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച്ച് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. ഇതേ തുടര്‍ന്ന് വിശ്രമത്തിനായാണ് ഷെമി കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്.

ശസ്ത്രക്രിയയും ജോലിയിലെ സമ്മര്‍ദ്ദവും മൂലം ഷെമി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.

കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്കിലെ ശാഖാ മാനേജറായിരുന്നു ഷെമി. തമിഴ്നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിനായുള്ള ശ്രമം നടത്തിവരികയായിരുന്നു. പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.