ജനങ്ങളുടെ ആശങ്ക പരിഹരിച്ചേ കെ റെയില്‍ നടപ്പാക്കൂ, തൃക്കാക്കരയില്‍ കണക്ക് കൂട്ടല്‍ തെറ്റി: എം എ ബേബി

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുമാത്രമേ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുവെന്ന് സി പി എം പൊളിറ്റ് ബ്യുറോ മെമ്പര്‍ എം എ ബേബി. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട് മാത്രമേ പദ്ധതിക്ക് മുന്നോട്ട് പോകാന്‍ കഴിയു.പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തെറ്റി. ഉണ്ടായത് അപ്രതീക്ഷിത പരാജയമാണ്. തോല്‍വി പരിശോധിക്കും. അതില്‍ നിന്ന് പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെന്ന ക്യാപ്റ്റനെ മുന്‍നിര്‍ത്തി പ്രചരണം നടത്തിയിട്ടും പരാജയപ്പെട്ടു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് എംഎ ബേബിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതി കേരളത്തിന്റെ ആസ്തിയാണ്. പരിസ്ഥിതിയെ അട്ടിമറിച്ച് സില്‍വര്‍ലൈന്‍ നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്ക പരിഹരിച്ച്

അതേസമയം തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ തിരിച്ചടിയായില്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് അവര്‍ അത് നേടി. ബി.ജെ.പിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ജനവിധിയാണ് വലുതെന്നാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് വേണം വികസന നയം നടപ്പാക്കാനെന്നും ഇപ്പോഴത്തെ ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.