ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ 'മിന്നല്‍ മാജിക്'; ബ്രാന്‍ഡി പേരിടലില്‍ റിപ്പോര്‍ട്ട് തേടി കോടതി; ക്രിമിനല്‍ കേസെടുക്കണമെന്ന് ഹര്‍ജിക്കാരന്‍

ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ റിപ്പോര്‍ട്ട് തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. വിഷയത്തില്‍ ബുധനാഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ മ്യൂസിയം പൊലീസിനോടു തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി എം എം സഞ്ജീവ് കുമാറാണ് കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

ലൈസന്‍സ് ഇല്ലാത്ത മദ്യത്തിന്റെ ഉല്‍പാദനം വ്യാജമദ്യ നിര്‍മാണത്തിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ബവ്‌കോ, മലബാര്‍ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഹര്‍ജിയിലൂടെ പരാതിക്കാരനും കോണ്‍ഗ്രസ് നേതാവുമായ എം എം സഞ്ജീവ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഇന്നലെ മേനോന്‍പാറയില്‍ പുതിയ ബ്രാന്‍ഡിയുടെ നിര്‍മാണം തുടങ്ങിയിരുന്നു. ഉദ്ഘാടനദിവസം രാവിലെവരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുതിയ മദ്യത്തിന്റെ പേരിന്റെ കാര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനത്തിലെത്തിയത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി അവസാനനിമിഷത്തെ പേരുമാറ്റത്തോടെ ‘മിന്നല്‍മാജിക്’ എന്നപേരില്‍ ഇന്നലെ പുറത്തിറക്കി. മേനോന്‍പാറയിലെ കമ്പനിഹാളില്‍നടന്ന ചടങ്ങില്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് പ്ലാന്റ് ഉദ്ഘാടനംചെയ്തിരുന്നു. മിന്നല്‍ മാജിക്ക് അഥവാ എം.എം ബ്രാന്‍ഡിയെന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ എം.എം.സഞ്ജീവ് കുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.

Read more

അരലിറ്റര്‍ കുപ്പിക്ക് 400 രൂപയാണ് വില. ഒരുമാസത്തിനുള്ളില്‍ ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വില്പനയ്‌ക്കെത്തും. നേരത്തേ ‘മലബാര്‍ മിസ്റ്ററി’ എന്നപേരിലാണ് മദ്യം ഇറക്കുന്നതെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ‘മലബാര്‍’ എന്ന് ഉപയോഗിക്കുന്നതില്‍ പരാതിയുയര്‍ന്നതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പേരു മാറ്റാന്‍ നിര്‍ദേശിച്ചത്.