മന്ത്രി വാസവന്റെയും തോമസ് ഐസക്കിന്റെയും പ്രസ്താവനകള്‍ സമൂഹത്തിന് അപകടം; ക്രിസ്ത്യന്‍ സമൂഹത്തോട് മാപ്പുപറയണമെന്ന് പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ അതിക്രമത്തിനെ വെള്ളപൂശി മന്ത്രി വിഎന്‍ വാസവനും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനെതിരെയും പൂഞ്ഞാര്‍ ഫെറോന സംരക്ഷണ സമിതി.
സംഭവം ഒത്തുതീര്‍പ്പായി എന്ന മന്ത്രി വി.എന്‍. വാസവന്റ പ്രസ്താവന തെറ്റിദ്ധാരണ ജനകമാണ്. ഇടവകാംഗങ്ങളുടെ കൂട്ടമണി അടിച്ചുള്ള പ്രതിഷേധത്തെ കലാപശ്രമമെന്ന് ദുര്‍വ്യാഖ്യാനിച്ച പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്ന് പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ യഥാര്‍ഥ സത്യം തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ സമൂഹത്തോട് മാപ്പുപറയാന്‍ മന്ത്രി വി.എന്‍. വാസവനും പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കും ആര്‍ജവം കാണിക്കണമെന്ന് ഇടവക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
.
കോട്ടയം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗത്തിലെയും പ്രതിനിധികളുടെ ആശങ്കകളാണ് ചര്‍ച്ചയായത്. കേസില്‍ പുനരന്വേഷണം നടത്തി ഇരുവിഭാഗങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കാം എന്നാണ് യോഗത്തില്‍ തീരുമാനമുണ്ടായത്. ഇതുവരെ യാതൊരു പുനരന്വേഷണവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

പള്ളിയിലെ ആരാധനയ്ക്കു തടസം വരുന്ന രീതിയില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ട കുറ്റവാളികളുടെ തെറ്റിനെ നിസാരവത്്കരിച്ചു തല്‍പരകക്ഷികള്‍ നടത്തുന്ന പ്രസ്താവനകള്‍ സമൂഹത്തിന് അപകടവും നാടിന്റെ മതസൗഹാര്‍ദത്തിനു കോട്ടംവരുത്തുന്നതുമാണെന്ന് എല്ലാ മതേതര വിശ്വാസികളും തിരിച്ചറിയണമെന്നും സംരക്ഷണ സമിതി വ്യക്തമാക്കി.