കണ്ണൂർ വി. സി പുനർനിയമനത്തിന് ശിപാർശ ചെയ്തത് മന്ത്രി ആർ. ബിന്ദു; നൽകിയ കത്ത് പുറത്ത്

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശിപാർശ ചെയ്തുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ കത്ത് പുറത്ത്. അക്കാദമിക് മികവ് നിലനിർത്താൻ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്. വൈസ് ചാൻസലർ നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശിപാർശ ചെയ്തെന്നാണ് പുറത്തു വരുന്ന വിവരം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ കത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർ നിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇപ്പോൾ കത്ത് പുറത്തുവന്നിരിക്കുന്നത്. വൈസ് ചാൻസലർക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.

അതിനിടെ നിയമന രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ വി സി നിയമനത്തിൽ പരാതി നൽകിയ ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഹൈക്കോടതിയിൽ അപേക്ഷ നൽകി. നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമനരേഖകൾ കോടതി പരിശോധിക്കണമെന്നാണ് ആവശ്യം. നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം പൂ‍ർത്തിയാക്കി ഹൈക്കോടതി ഉത്തരവിനായി മാറ്റിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഹൈക്കോടതിയെ സമീപിച്ചത്.