സൗദിയില്‍ ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും താമസിക്കുന്നതെന്ന് വിചാരിച്ചു; പക്ഷേ, അവിടെ ബാങ്കുവിളി കേട്ടില്ല, ശബ്ദം പുറത്തുകേട്ടാല്‍ വിവരമറിയുമെന്ന് സജി ചെറിയാന്‍

സൗദി അറേബ്യയിലെ പള്ളികളില്‍ ഒരിടത്തു പോലും ബാങ്കുവിളിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്.

പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെ പറ്റി ചോദിച്ചു. കുഴപ്പമില്ല. പക്ഷെ പുറത്തുകേട്ടാല്‍ വിവരമറിയുമെന്നാണ് അയാള്‍ പറഞ്ഞത്. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേള്‍ക്കുന്നത് പബ്ലിക്ക് ന്യൂയിസന്‍സ് ആണ്. അതു പാടില്ല. അവിടെ ഒരു വിഭാഗത്തിനെതിരെയും അതിക്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ക്രിസ്ത്യന്‍ ചര്‍ച്ചുകളുണ്ട്. നൂറുകണക്കിന് പള്ളികളുണ്ട്. വളരെ സ്വാതന്ത്ര്യത്തിലാണ് അവിടെ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ഒരു പള്ളിയിലും മൈക്കില്ല. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. സപ്പോര്‍ട്ടീവായാണ് അവര്‍ ആളുകളെ കാണുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹം എത്ര സ്വാതന്ത്ര്യത്തോടെയാണ് ജീവിക്കുന്നത്.

എത്ര ഡെമോക്രാറ്റിക്കായ സിറ്റ്വേഷനാണ് അവര്‍ക്കുള്ളത്. കണ്ടുപഠിക്കണ്ടേ? മലയാളികള്‍ ജീവിക്കുന്ന എല്ലാ സ്ഥലത്തും ആളുകള്‍ സഹവര്‍ത്തിത്വത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണെന്നും അദേഹം പറഞ്ഞു.