കേരളത്തിലേത് കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡുകള്‍, നല്ല ഡിസൈനുകളുള്ള പാതകള്‍ വേണം: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ പാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലേത്. അതാണ് വീതി കൂട്ടുന്നത്. നല്ല ഡിസൈനുകളുളള റോഡുകള്‍ വേണമെന്നും ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നമാകുമെന്നു മന്ത്രി റിപ്പോട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദേശീയ പാത വികസനം പ്രേം നസീറിന്റെ സിനിമ കളിക്കുന്ന കാലം തൊട്ട് മലയാളികളുടെ സ്വപ്നം ആണ്. 2016ലെ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലിന്റെ തുകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിപ്പിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തും പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ രണ്ടായ്ഴചയും മീറ്റിങ്ങില്‍ ഇക്കാര്യം പരിശോധിക്കും. സൈറ്റില്‍ പരിശോധന നടത്തും. 2025ഓടെ അത് പൂര്‍ത്തീകരിക്കാനാകും.

സമീപകാലത്തുണ്ടായ വിവാദം കൊണ്ട് എല്ലാ റോഡും പിഡബ്ല്യൂഡിയുടെതേല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. മൂന്ന് ലക്ഷം കിലോ മീറ്റര്‍ റോഡില്‍ 30000 കിലോ മീറ്റര്‍ മാത്രമെ പൊതുമരാമത്ത് വകുപ്പിന്റേതായുള്ളൂ. ഏത് റോഡായാലും അത് നന്നാവണം. വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി റോഡ് കുഴിക്കുന്നതാണ് മറ്റൊരു പ്രശ്നം.

200ഓളം റോഡുകള്‍ ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. ഇത്തരത്തിലുള്ള കുറെ പ്രശ്നങ്ങള്‍ പരിഹരിച്ചു. പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. മഴയുടെ കാലം കൂടി. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ പെയ്യുന്നു. ഇത് താങ്ങാനുള്ള ഡ്രൈനേജ് സിസ്റ്റം കേരളത്തിലില്ലെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.