വളരെ മോശം; ബിജു കുര്യന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി; മുങ്ങിയത് ആസൂത്രിതമായി; പൊട്ടിത്തെറിച്ച് മന്ത്രി പി പ്രസാദ്

സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നൂതന കൃഷി രീതി പഠിക്കുന്നതിനായി ഇസ്രയേലില്‍ എത്തിയശേഷം കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ ആസൂത്രിതമായി മുങ്ങിയതെന്ന് സ്ഥിരീകരിച്ച് മന്ത്രി പി പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കര്‍ഷകരെ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

വളരെ ആസൂത്രിതമായാണ് ബിജു കുര്യന്‍ മുങ്ങിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഇത് വളരെ മോശം പ്രവൃത്തിയാണ്. ബിജുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണില്‍ സംസാരിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിലും എംബസിയിലും പരാതി നല്‍കിയിട്ടുണ്ടെന്നും സംഘം നാളെ തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഇസ്രയേലില്‍ നിന്നും കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു. ബൈജു കുര്യന്‍ വാട്സാപ്പിലുടെയാണ് ഭാര്യയുമായി ബന്ധപ്പെട്ടത്. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്ന് സഹോദരന്‍ ബെന്നി പറഞ്ഞു. എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ലന്നും ബന്ധുക്കള്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ അയച്ച 27 കര്‍ഷകരില്‍ ഒരാളാണ് ബിജു. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നു 17നു രാത്രിയാണ് ഇയാളെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തില്‍ കയറിയില്ല.

തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യില്‍ പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്. സംഭവം സംബന്ധിച്ച് പോലീസിലും ഇസ്രായേല്‍ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാര്‍ പരാതി നല്‍കി.